ആര്‍ട്ടിസ്റ്റുകളോടു കഥ പറയുമ്പോള്‍ത്തന്നെ "ദേ, ഇതാണു ലുക്ക്' എന്നു സൂചിപ്പിക്കാന്‍ കണ്‍സപ്റ്റ് സ്കെച്ചുകള്‍ ഒപ്പം കരുതാറുണ്ട് സംവിധായകര്‍. അത്തരം കണ്‍സപ്റ്റ് സ്കെച്ചുകളൊരുക്കി, സംവിധായകരുടെയും താരങ്ങളുടെയും വലംകൈയാണ് ഓച്ചിറ സ്വദേശി സേതു ശിവാനന്ദന്.
കഥ ആവശ്യപ്പെടുംവിധം ആര്‍ട്ടിസ്റ്റുകള്‍ക്കു രൂപമാറ്റം വരുത്തുന്ന പ്രോസ്തെറ്റിക് ഡിസൈനിംഗിലും സേതുവിന്റെ കരസ്പര്‍ശമുണ്ട്. ‘തിയേറ്റര്‍’ സിനിമയില്‍ റിമയുടെ കാരക്ടര്‍ സ്കെച്ചും പ്രോസ്തെറ്റിക് ഡിസൈനും ഒരുക്കിയതു സേതുവാണ്. വാലിബന്, ബറോസ് സ്കെച്ചുകളിലൂടെ തലവര തെളിഞ്ഞ സേതുവിന്റെ കരവിരുതിലാണ് കന്നട ചിത്രം ‘വൃഷഭ’യിലും മോഹന്‍ലാലിന്റെ കാരക്ടര്‍ സ്കെച്ചൊരുങ്ങിയത്. സേതു കഥയെഴുതി സംവിധാനംചെയ്ത ‘ലെറ്റ- ദ നൈറ്റ്മെയര്’ എന്ന ഹൊറര്‍ ഷോര്‍ട്ട് ഫിലിം റിലീസിനൊരുങ്ങുന്നു. സേതു സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
സിനിമയിലെത്തിയത്..?
ചെറുപ്പം മുതലേ എന്റെ പടംവരയ്ക്കു വീട്ടില്‍ നല്ല പിന്തുണയാണ്. സിനിമ അടുത്തറിയണമെന്ന ആഗ്രഹത്തിലാണ് വിഎഫ്എക്സ് പഠനശേഷം മാവേലിക്കര ഫൈന്‍ ആര്‍ട്സ് കോളജില്‍ ചേര്‍ന്നത്. സഹപാഠിയുടെ അച്ഛനും സിനിമാനടനുമായ ഞെക്കാട് രാജന്റെ പരിചയത്തില്‍ ‘യുഗപുരുഷന്’ എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്തു.
അക്കാലത്തു പരിചയപ്പെട്ട സന്തോഷ് സൗപര്‍ണിക സംവിധാനം ചെയ്ത ഇടയന്, അര്‍ധനാരി എന്നീ ചിത്രങ്ങളില്‍ വിഎഫ്എക്സും അര്ധനാരിയില് ചെറിയ വേഷവും. മേക്കപ്പ് ആര്‍ട്ടിസ്റ്റ് പട്ടണം റഷീദിക്കയാണ് ‘ദര്‍ബോണി’ എന്ന ചിത്രത്തില്‍ വിജയരാഘവനുവേണ്ടി 88 വയസുള്ള കഥാപാത്രത്തിനു പെന്‍സില്‍ സ്കെച്ച് ചെയ്യാന്‍ അവസരം തന്നത്.
തുടര്‍ന്നു റഷീദിക്ക വര്‍ക്ക് ചെയ്ത ‘പത്തേമാരി’യില്‍ മമ്മൂക്കയുടെ കഥാപാത്രം പള്ളിക്കല്‍ നാരായണന്റെ സ്കെച്ച് ചെയ്തു. അതു വിജയമായതോടെ ലോര്‍ഡ് ലിവിംഗ്സ്റ്റണ് ഏഴായിരം കണ്ടിയിലും മറ്റു മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ പടങ്ങളിലും സ്കെച്ച് ചെയ്യാന്‍ അവസരങ്ങള്‍. പെന്‍സിലില്‍നിന്നു ഞാന്‍ ഡിജിറ്റലിലേക്കു മാറി. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ ആവശ്യാനുസരണം ക്ലേയില്‍ ചെറിയതരം മുറിവുകള്‍, മൂക്കു നീണ്ട മുഖം.. അത്തരം പ്രോസ്തെറ്റിക്സും ചെയ്തുതുടങ്ങി.
പ്രോസ്തെറ്റിക് ഡിസൈനിംഗ്
മുഖത്ത് ഇല്ലാത്ത ചുളിവുകള്‍ ഉണ്ടാക്കുക, ചെവിയുടെ നീളം കൂട്ടുക, കണ്ണിനു താഴെ ചുളിവുകള്‍ ഉണ്ടാക്കുക...അങ്ങനെ ഒരാളെ പ്രായമുള്ളതാക്കാനോ രൂപമാറ്റത്തിനോവേണ്ടി ചര്‍മത്തില്‍ ഒട്ടിക്കുന്ന വസ്തുക്കളാണു പ്രോസ്തെറ്റിക്സ്. സ്പെഷല്‍ മുറിവുകളുണ്ടാക്കുന്നതും പ്രോസ്തെറ്റിക് മേക്കപ്പിന്റെ ഭാഗമാണ്. 35 വയസുള്ള ഒരാളെ 90കാരനാക്കണമെങ്കില് ആദ്യം നാലഞ്ചു കണ്‍സപ്റ്റ് സ്കെച്ചുകള്‍ ചെയ്യും.
അത് ഓകെ ആയാല്‍ ചര്‍മത്തില്‍ ചുളിവു വരുത്തുക തുടങ്ങിയ കാര്യങ്ങള്‍ ക്ലേയില്‍ ചെയ്തശേഷം മുഖത്തിന്റെ മോള്‍ഡ് എടുത്ത് അതു സിലിക്കണില്‍ കാസ്റ്റ് ചെയ്യുമ്പോള്‍ റബറിന്റെ നേര്‍ത്ത പാളി പോലെ ചുളിവുകളും മറ്റുമുള്ള ഒരു വസ്തു രൂപപ്പെടുന്നു. ഇത് ആര്‍ട്ടിസ്റ്റിന്റെ മുഖത്ത് ഒട്ടിച്ച് മേക്കപ്പ് വിദഗ്ധന്റെ സഹായത്തോടെ ചര്‍മത്തിന്റെ കളര്‍ മാച്ച് ചെയ്തെടുക്കുന്നു. ടേക്ക് ഓഫ് സിനിമയില്‍ പാര്വതിക്കുവേണ്ടി ചെയ്ത പ്രോസ്തെറ്റിക് വർക്ക് ശ്രദ്ധനേടിയിരുന്നു. ക്രമേണ ഇതരഭാഷാ സിനിമകളിലും നേരിട്ടു പ്രോസ്തെറ്റിക് ഡിസൈനിംഗ് തുടങ്ങി.
വമ്പന്‍ ചിത്രങ്ങളില്‍...